2010 ഡിസംബർ 4, ശനിയാഴ്‌ച

ജീവന്റെ പുതിയ രൂപം കണ്ടെത്തി

This bacteria is based on arsenic

വാഷിങ്ടണ്‍: പ്രപഞ്ചത്തില്‍ മറ്റെവിടെയെങ്കിലും ജീവനുണ്ടാവുമോ? ഉണ്ടെങ്കില്‍ അതെങ്ങനെയായിരിക്കും ഈ രണ്ട് ചോദ്യത്തിന്റെയും ഉത്തരത്തിലേക്ക് വെളിച്ചം വീശുന്ന സൂചനകള്‍ നാസ ശാസ്ത്രജ്ഞര്‍ നല്‍കുന്നു. ഭൂമിയ്ക്ക് പുറത്ത് ജീവന്‍ ഉണ്ടാവാമെന്നും എന്നാല്‍ നാം കരുതുന്നത് പോലെയായിരിക്കില്ല അതെന്നുമാണ് നാസ വിശദീകരിയ്ക്കുന്നത്.

ആഴ്‌സനിക് എന്ന കൊടും വിഷം ഉപജീവിച്ചും ചില ബാക്ടീരിയകള്‍ ജീവന്‍ നിലിര്‍ത്തുമെന്ന് ഉദാഹരണങ്ങള്‍ സഹിതം വിശദീകരിയ്ക്കുന്നത് നാസ ആസ്‌ട്രോ ബയോളജി ഇന്‍സിസ്റ്റിറ്റിയൂട്ടിലെ ഫെലീസ വുള്‍ഫ് സൈമണ്‍ എന്ന ഗവേഷകയാണ്.

കാലിഫോര്‍ണിയയിലെ മോണോ തടാകത്തിന്റെ അടിത്തട്ടില്‍ നിന്ന് ലഭിച്ച 'ഗാമോപ്രോട്ടിയോ' എന്ന ബാക്ടീരിയയുടെ വകഭേദത്തെ പഠനവിധേയമാക്കിയാണ് ഇവര്‍ പുതിയ കണ്ടെത്തലുകള്‍ നടത്തിയത്. സുപ്രധാനമായ കണ്ടെത്തലുകള്‍ 'സയന്‍സ് ജേര്‍ണലില്‍' പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജീവന്റെ നിലനില്‍പിന് അടിസ്ഥാന ഘടകങ്ങളായി നാം കരുതുന്ന കാര്‍ബണ്‍, ഹൈഡ്രജന്‍, നൈട്രജന്‍, ഓക്‌സിജന്‍, ഫോസ്ഫറസ്, സള്‍ഫര്‍ എന്നിവയിലെ സള്‍ഫറിനു പകരം കൊടും വിഷ പദാര്‍ത്ഥമായ ആഴ്‌സനിക് നല്‍കിയിട്ടും ബാക്ടീരിയ ജീവന്‍ നില നിര്‍ത്തി എന്നു മാത്രമല്ല അതിന്റെ ജീവ തന്‍മാത്രകളില്‍ ഫോസ്ഫറസിനു പകരം ആഴ്‌സനിക് സ്ഥാനം പിടിച്ചു എന്നും ഫെലീസയും സംഘവും കണ്ടെത്തി. ഇതേക്കുറിച്ച് വിശദീകരിയ്ക്കാന്‍ ഇവര്‍ കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനം വലിയ അഭ്യൂഹങ്ങള്‍ക്കിടയാക്കിയിരുന്നു. ഭൂമിയ്ക്ക് പുറത്ത് ജീവന്‍ കണ്ടെത്തിയെന്ന തരത്തിലായിരുന്നു ഇതേപ്പറ്റി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.

എന്തായാലും ഭൂമിയില്‍ നിന്നും വ്യത്യസ്തമായി പ്രപഞ്ചത്തിലെ മറ്റു ഗോളങ്ങളില്‍ തീര്‍ത്തും വ്യത്യസ്തമായൊരു രൂപത്തില്‍ ജീവന്‍ ഉണ്ടായേക്കാമെന്ന സാധ്യതകളിലേക്കാണ് പുതിയ കണ്ടുപിടുത്തം വിരല്‍ ചൂണ്ടുന്നത്. ആഴ്‌സനിക്ക് പോലുള്ള വിഷം ജീവജാലങ്ങളെ സംബന്ധിച്ചിടത്തോളം അത്യന്തം മാരകമായാണ് ശാസ്ത്രലോകം ഇതുവരെ കരുതിയിരുന്നത്. എന്നാല്‍ അതീവശക്തിയുള്ള ഈ വിഷപദാര്‍ഥം ജീവതന്‍മാത്രയുടെ ഭാഗമായത് ഔഷധനിര്‍മാണരംഗത്ത് വന്‍ചലനങ്ങള്‍ സൃഷ്ടിയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ