2010 ഡിസംബർ 11, ശനിയാഴ്‌ച

മുസ്‌ലിംലീഗിന്റെ ബാബരി ദിനാചരണവും ചെന്നിത്തലയുടെ മതേതരത്വ പ്രേമവും

മുസ്‌ലിംലീഗ്  ബാബരി മസ്ജിദ് ധ്വംസനത്തിന്റെ പതിനെട്ടാം വാര്‍ഷികം ഫാഷിസ്റ്റ് ഭീകരവിരുദ്ധദിനമായി ആചരിച്ചു. തലസ്ഥാനത്ത് ഉദ്ഘാടകനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രമേശ് ചെന്നിത്തലയെതന്നെ ക്ഷണിച്ചുവരുത്തി. അങ്ങനെ മുസ്‌ലിംലീഗ് അതിന്റെ ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ തെറ്റ് ആവര്‍ത്തിച്ചിരിക്കുന്നു. ബാബരിമസ്ജിദ് പ്രശ്‌നം സങ്കീര്‍ണമാകാനും അവസാനം പള്ളിയുടെ തകര്‍ച്ചക്കും വഴിയൊരുക്കിയത് കോണ്‍ഗ്രസിന്റെ സമീപനമാണെന്ന വസ്തുത ഇന്നാരും നിഷേധിക്കുമെന്ന് തോന്നുന്നില്ല. 1992ല്‍ മസ്ജിദ് ധ്വംസനവേളയില്‍ മുസ്‌ലിംലീഗ് കോണ്‍ഗ്രസിനൊപ്പം നിലയുറപ്പിച്ചു. അധികാരം വിട്ടൊഴിയുന്നത് അസഹ്യമായതിനാല്‍ സ്വീകരിച്ച ആ സമീപനത്തെ ഇപ്പോള്‍ മതേതരപ്രതിബദ്ധതയും സമാധാനതല്‍പരതയുമായാണ് ലീഗ് വിശേഷിപ്പിക്കുന്നത്. മസ്ജിദ്ധ്വംസനത്തിന് സഹായകമായ നിലപാട് സ്വീകരിച്ച കോണ്‍ഗ്രസിനെതിരായ നീക്കം മതേതരത്വത്തിനും സമാധാനത്തിനും എതിരായിരുന്നുവെന്നാണല്ലോ അതിനര്‍ഥം.  ജനാധിപത്യരീതിയില്‍ സാധിക്കുമായിരുന്ന പ്രതിഷേധം രേഖപ്പെടുത്തുന്നതില്‍ അന്ന് മുസ്‌ലിംലീഗിന് സംഭവിച്ച അപചയമാണ് കേരളമുസ്‌ലിംകള്‍ക്കിടയില്‍ എന്തെങ്കിലും തീവ്രവാദം വളര്‍ന്നുവന്നിട്ടുണ്ടെങ്കില്‍ അതിന് കാരണം.
പള്ളി പൊളിച്ചതിന്റെ പത്താം ദിവസം സംഭവത്തെ സംബന്ധിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് എം.എസ്. ലിബര്‍ഹാന്റെ നേതൃത്വത്തിലുള്ള കമീഷന്‍ നീണ്ട പതിനേഴ് വര്‍ഷങ്ങള്‍ക്കുശേഷം അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി തുടങ്ങിയ സംഘ്പരിവാര്‍ നേതാക്കളുടെ പേരെടുത്ത് പറഞ്ഞ് കുറ്റക്കാരുടെ പട്ടിക സമര്‍പ്പിച്ചു. നാഷനല്‍ കോണ്‍ഗ്രസിന്റെ സര്‍ക്കാര്‍ നിയോഗിച്ച കമീഷന്റെ റിപ്പോര്‍ട്ട് ലഭിച്ചിട്ടും അതില്‍ പേരെടുത്തു പറഞ്ഞ കുറ്റവാളികള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. പള്ളി പുനര്‍നിര്‍മിക്കുമെന്ന വാഗ്ദാനം പാലിക്കാതിരിക്കുകയും അത് പൊളിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തുകയും ചെയ്ത കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനെത്തന്നെ മസ്ജിദ് ധ്വംസന ദിനാചരണത്തിന്റെ ഉദ്ഘാടകനാക്കുക വഴി മുസ്‌ലിംലീഗ് കോണ്‍ഗ്രസിന്റെ തെറ്റായ സമീപനത്തിന് മാന്യത ചാര്‍ത്തുകയാണ് ചെയ്തത്.ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രതീകമായിരുന്ന ബാബരി മസ്ജിദ് തകര്‍ക്കാന്‍ കൂട്ടുനിന്ന കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷന്‍ ബാബരിദിനത്തില്‍ മതേതരത്വത്തെ സംബന്ധിച്ച് സംസാരിക്കുന്നത് എന്തിനോടാണ് ഉപമിക്കേണ്ടതെന്ന് പ്രത്യേകം പറയേണ്ടതില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ