2011 ജനുവരി 28, വെള്ളിയാഴ്‌ച

കുഞ്ഞാലിക്കുട്ടി ഭയക്കുന്നതെന്ത് ??

കുഞ്ഞാലിക്കുട്ടിയുടെ വെളിപ്പെടുത്തലിന് പിന്നില്‍?

PK Kunjalikutty

ഒരുകാലത്ത് തന്റെ വലംകൈയ്യായിരുന്ന റൗഫ് തന്നെ വധിയ്ക്കാന്‍ ശ്രമിയ്ക്കുന്നുണ്ടെന്നും തനിയ്‌ക്കെതിരെ ഗൂഢനീക്കങ്ങള്‍ നടത്തുന്നുണ്ടെന്നുമാണ് കുഞ്ഞാലിക്കുട്ടി മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയത്.

നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിക്കലെത്തിയ നേരത്ത് കുഞ്ഞാലിക്കുട്ടി തന്നെ ഇത്തരമൊരു വിഷയം സ്വയം എടുത്തിടുമെന്ന് ആരും കരുതുന്നില്ല. ഇതാണ് ഇങ്ങനെയൊരു സൂചനകള്‍ക്ക് വഴിമരുന്നിടുന്നത്.

ബ്ലാക്ക് മെയില്‍ ചെയ്യുന്നതിനായി റൗഫ് തനിയ്‌ക്കെതിരെ വ്യാജസിഡി ഉണ്ടാക്കാന്‍ ശ്രമിയ്ക്കുന്നുണ്ടെന്ന കുഞ്ഞാലിക്കുട്ടിയുടെ ആരോപണം ഈ വഴിയിലേക്ക് വെളിച്ചം വീശുന്നതാണ്. കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയഭാവിയെ ഗുരുതരമായി ബാധിച്ചേക്കാവുന്ന ചില ഒളിക്യാമറ ദൃശ്യങ്ങള്‍ റൗഫിന്റെ പക്കലുണ്ടെന്ന് പറയപ്പെടുന്നു. ഇതുപയോഗിച്ചു കൊണ്ടുള്ള റൗഫിന്റെ നീക്കത്തിന് ഒരു മുഴം മുമ്പെ തടയിടുകയാണ് ആരോപണം ആദ്യം ഉന്നയിച്ചുകൊണ്ട് ലീഗ് നേതാവ് നടത്തിയിരിക്കുന്നത്.

രാഷ്ട്രീയ നേതാക്കളും കുഞ്ഞാലിക്കുട്ടിയുടെ വെളിപ്പെടുത്തലിനോട് കരുതലോടെയാണ് പ്രതികരിച്ചിരിയ്ക്കുന്നത്. ലീഗ് പാളയത്തില്‍ നിന്നും ഇടതിനൊപ്പമെത്തിയ കെടി ജലീല്‍, ഗുരുതരമായ വിഷയങ്ങള്‍ വരാനിരിയ്ക്കുന്നതിന്റെ സൂചനയാണ് കുഞ്ഞാലിക്കുട്ടിയുടെ വാര്‍ത്താ സമ്മേളനമെന്ന് പറയുന്നു. മലബാര്‍ സിമന്റ്‌സിലെ അഴിമതിയും ഉദ്യോഗസ്ഥന്റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചിലപ്പോള്‍ ഇതില്‍ ഉള്‍പ്പെട്ടേക്കാമെന്നാണ് ജലീല്‍ പ്രതികരിച്ചിരിയ്ക്കുന്നത്.

കഴിഞ്ഞ ഭരണകാലത്തെ അഴിമതിക്കഥകളും ജഡ്ജിമാരെ സ്വാധീനിയ്ക്കാന്‍ ശ്രമിച്ചതും വെളിപ്പെടുമോയെന്ന ഭയമാണ് കുഞ്ഞാലിക്കുട്ടിയെ പിടികൂടിയതെന്നും ലീഗുമായി തെറ്റിപ്പിരിഞ്ഞ പിടിഎ റഹീം പറയുന്നു.

അതേസമയം കുഞ്ഞാലിക്കുട്ടിയുടെ കുറ്റസമ്മതവും ഗുരുതരമായ വീഴ്ചയായി ചൂണ്ടിക്കാട്ടപ്പെടുന്നു. ഭരണത്തിലിരിയ്ക്കുമ്പോള്‍ റൗഫ് ഉള്‍്‌പ്പെടെയുള്ളവര്‍ക്ക് വഴിവിട്ട സഹായങ്ങള്‍ ചെയ്തതയി കുഞ്ഞാലിക്കുട്ടി മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയിരുന്നു. ഇനി ഒരു അവിഹിതത്തിനും കൂട്ടുനില്‍ക്കില്ലെന്നാണ് കുഞ്ഞാലിക്കുട്ടി ഇപ്പോള്‍ പറയുന്നത്. എന്നാല്‍ ഭരണഘടനാപ്രകാരം സത്യപ്രതിജ്ഞ ചെയ്ത അധികാരത്തിലേറിയ മന്ത്രിയുടെ സത്യപ്രതിജ്ഞാലംഘനമായി ഇത് കാണാനാവും. എന്തായാലും കുഞ്ഞാലിക്കുട്ടിയുടെ വരുംദിനങ്ങള്‍ സംസ്ഥാനരാഷ്ട്രീയത്തെ ചൂടുപിടിപ്പിയ്ക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ