2011 മാർച്ച് 11, വെള്ളിയാഴ്‌ച

"സൂനാമി "ഉണ്ടാകുന്നത് എങ്ങിനെ


സൂനാമിയെന്ന ദുരന്തതിരമാലകള്‍
കടലിലെ ജലത്തിന് വന്‍തോതില്‍ സ്ഥാനചലനം സംഭവിക്കുമ്പോള്‍ ഉടലെടുക്കുന്ന ഭീമാകാരമായ തിരകളാണ് സൂനാമി. ഭൂമികുലുക്കം, വലിയ സമുദ്രാന്തര്‍ ചലനങ്ങള്‍, അഗ്‌നിപര്‍വ്വതസ്‌ഫോടനം, ഉല്‍ക്കാപതനം, മറ്റു സമുദ്രാന്തരസ്‌ഫോടനങ്ങള്‍ തുടങ്ങിയവയെല്ലാം സൂനാമിക്കു കാരണമാവാം.
 സമീപകാലത്തുണ്ടായ മിക്ക സൂനാമികളും കടലിലെ ഭൂചലനം കാരണമാണ് സംഭവിച്ചത്.  സുനാമികള്‍ തിരിച്ചറിയപ്പെടാത്തത്ര ചെറുതും, അങ്ങേയറ്റം നാശം ഉണ്ടാക്കാവുന്നത്ര വലുതും ആകാം. 8.9 രേഖപ്പെടുത്തിയ വന്‍ ഭൂചലനമാണ് ജപ്പാനില്‍ ഇന്നത്തെ സൂനാമിക്ക് കാരണമായത്.
 സുനാമി എന്ന വാക്ക് ജാപ്പനീസ് ഭാഷയില്‍ നിന്നാണ് ഉണ്ടായത്. സു എന്നാല്‍ തുറമുഖം, നാമി എന്നാല്‍ തിര. സമുദ്രത്തിന്റെ അടിത്തട്ട് പൊടുന്നനെ ചലിച്ച് സമുദ്രജലത്തെ തള്ളുകയോ വലിക്കുകയോ ചെയ്യുമ്പോഴാണ് തിരകള്‍ കരയിലക്കേ് രാക്ഷസ ശക്തിയോടെ പാഞ്ഞുകയറുന്നത്.
  തുടര്‍ച്ചയായി ദ്രുതഗതിയില്‍ സംഭവിക്കുന്ന വേലിയേറ്റമാണ് സൂനാമി എന്നു വേണമെങ്കിലും പറയാം.  എല്ലാ പ്രതിബന്ധങ്ങളേയും തട്ടിമാറ്റി കരയിലേക്ക് തിരകള്‍ കുതിച്ചു കയറും. തിരകള്‍ക്കു പിന്നാലെ വരുന്ന അളവില്ലാത്തത്ര വെള്ളമാണ് സാധാരണ നാശമുണ്ടാക്കുന്നത്.
 കടലില്‍ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടേയിരിയ്ക്കും, അത് കരയിലേക്ക് അതിവേഗം ഒഴുകികയറും.  വെള്ളത്തിന്റെ ശക്തമായ തള്ളലില്‍ കെട്ടിടങ്ങളടക്കം മുന്നില്‍പെടുന്ന എന്തും തകര്‍ന്നു തരിപ്പണമാകും.
2004 ല്‍ ഏഷ്യന്‍ തീരങ്ങളിലുണ്ടായ സൂനാമി ആയിരങ്ങളുടെ മരണത്തിന് കാരണമായിരുന്നു. കേരളത്തിലടക്കം ആ കടല്‍ ദുരന്തം വന്‍ നഷ്ടമുണ്ടാക്കി.
 
 ജപ്പാനെ ഉലച്ച ഭൂകമ്പത്തിനും പിന്നാലെയുണ്ടായ സുനാമിക്ക് പിന്നില്‍ 'സുപര്‍മൂണ്‍'  പ്രതിഭാസമാണെന്ന് റിപ്പോര്‍ട്ടുകള്‍. ഭൂമിയും ചന്ദ്രനും ഏറ്റവും അടുത്തെത്തുന്ന മാര്‍ച്ച് മാസത്തില്‍ പലവിധ പ്രകൃതിദുരന്തങ്ങള്‍ക്കും സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭൂചലനങ്ങളും അഅഗ്നിപര്‍വത സ്‌ഫോടനങ്ങളും വന്‍വേലിയേറ്റങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ശാസ്ത്രലോകം പ്രവചിച്ചിരുന്നു.

ഇത് ശരിവെയ്ക്കുന്ന തരത്തിലാണ് ജപ്പാനില്‍ വെള്ളിയാഴ്ച ഉണ്ടായിരിക്കുന്ന ഭൂകമ്പം. 1995ന് ശേഷം ജപ്പാന്‍ നേരിട്ടുള്ളതില്‍വെച്ചേറ്റവും വലിയ ഭൂകമ്പത്തില്‍ വന്‍നാശനഷ്ടമാണ് രാജ്യത്തുണ്ടായിരിക്കുന്നത്. മിയാഗി തീരത്തിന്റെ വലിയൊരു പ്രദേശം സുനാമി വിഴുങ്ങിയിട്ടുണ്ട്.

2005 ജനുവരിയില്‍ സൂപ്പര്‍മൂണ്‍ പ്രതിഭാസം സംഭവിക്കുന്നതിനു രണ്ടാഴ്ചമുമ്പാണ് ഇന്തോനീഷ്യയില്‍ സുനാമിയുണ്ടായതും ലക്ഷങ്ങള്‍ കൊല്ലപ്പെട്ടതെന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിച്ചിരുന്നു. 1974ലെ സൂപ്പര്‍മൂണിനോടനുബന്ധിച്ച് ക്രിസ്മസ് ദിനത്തില്‍ ആസ്‌ത്രേലിയയില്‍ ചുഴലിക്കാറ്റും പേമാരിയും ഉണ്ടായതായും കനത്തനാശം വിതച്ചതായും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.

അടുത്തയാഴ്ച ചന്ദ്രന്റെ ഭ്രമണപഥം ഭൂമിയുടെ 221,567 മൈല്‍ അടുത്തുകൂടിയാണ് കടന്നുപോവുക. ഭൂമിയുടെ ഏറ്റവും അടുത്തെത്തുന്ന ചന്ദ്രന്‍ കൂടുതല്‍ വലുപ്പത്തിലും തിളക്കത്തിലും ദൃശ്യമാകും. സാധാരണ കാണപ്പെടുന്നതിനേക്കാള്‍ പതിനാലു ശതമാനം അധികം വലുപ്പത്തിലും 30% തിളക്കത്തിലുമാവും പൂര്‍ണചന്ദ്രന്‍ ദൃശ്യമാകുക. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ